വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധിച്ച് തുടങ്ങാൻ അധികൃതർ. മഴ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും പൈപ്പ് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. പൈപ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) ആണ് വീടുകളിൽ ലഭിക്കുക. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ (പിഎൻജിആർബി) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡിനാണ് (എജി ആൻഡ് പി) പദ്ധതിയുടെ നിർവഹണച്ചുമതല.
ജില്ലയിൽ ആദ്യം ചേർത്തലയിലാണ് സിറ്റി ഗ്യാസ് കണക്‌ഷൻ വരുന്നത്. വയലാർ പഞ്ചായത്തിൽ 2000 കണക്‌ഷൻ പൂർത്തിയാകുന്നതായി അധികൃതർ പറഞ്ഞു. ചേർത്തല നഗരസഭാ പരിധിയിൽ പൈപ്പ് സ്ഥാപിക്കൽ ജോലികൾ നടക്കുകയാണ്. വയലാറിൽ 500 കണക്‌ഷനുകളെങ്കിലും നൽകി ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധിച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സംവിധാനമായതിനാൽ ഘട്ടം ഘട്ടമായി ഓരോ നീക്കവും പരിശോധിച്ച ശേഷമാകും കണക്‌ഷനുകൾ നൽകുക.
വാതകത്തിന്റെ ശേഖരണ – വിതരണശാല തങ്കി കവലയിൽ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകുന്നു. ഇവിടെ 65 സെന്റിൽ 2 യൂണിറ്റ് ഉപകരണങ്ങളാണു സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാതാ വികസന നടപടികൾ നടക്കുന്നതിനാൽ തൽക്കാലം കളമശേരിയിലെ പ്ലാന്റിൽ നിന്നു കണ്ടെയ്നറിൽ ദ്രാവകമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) തങ്കിയിൽ എത്തിച്ച് പിഎൻജി ആക്കി മാറ്റി സംഭരിക്കുകയും പൈപ്പിലൂടെ വിതരണം ചെയ്യുകയുമാണ് ഉദ്ദേശിക്കുന്നത്.12 ഇഞ്ചിന്റെ സ്റ്റീൽ പൈപ്പാണ് പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നത്.
ഉപറോഡിലേക്കും വീടുകളിലേക്കും കടക്കുമ്പോൾ 5 മുതൽ ഒരു ഇഞ്ച് വരെയുള്ള പൈപ്പിലൂടെയാണ് എത്തുക. ദേശീയപാതാ വികസനം കഴിഞ്ഞാൽ തങ്കിക്കവലയിലെ പ്ലാന്റ് ഉപയോഗിക്കാതെ കളമശേരിയിലെ പ്ലാന്റിൽനിന്നു റോഡിനടിയിലെ പൈപ്പിലൂടെ നേരിട്ടു വാതകമെത്തും. വയലാർ, ചേർത്തല നഗരസഭ എന്നിവിടങ്ങളിൽ നൽകിത്തുടങ്ങിയ ശേഷം സമീപ പഞ്ചായത്തുകളിലേക്കും ആലപ്പുഴ ഭാഗത്തേക്കും പൈപ്പ് സ്ഥാപിക്കൽ നീളും. വീടുകളിലേക്കു പൈപ് സ്ഥാപിക്കുന്നതിനൊപ്പം മീറ്ററും ഉണ്ടാകും.
ഇതു പരിശോധിച്ച് ഉപയോഗിച്ച വാതകത്തിനു മാത്രം പണം നൽകിയാൽ മതിയാകുമെന്ന് അധികൃതർ പറഞ്ഞു. ശുദ്ധജല കണക്‌ഷൻ വരുന്ന മാതൃകയിൽ പ്ലാന്റിൽനിന്നു ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന കുഴലുകളിലൂടെ വീട്ടിലെ സ്റ്റൗവിലേക്ക് കണക്‌ഷൻ എത്തിക്കും. സിലിണ്ടർ വേണ്ട. സാധാരണ സ്റ്റൗ തന്നെ ഉപയോഗിക്കാമെങ്കിലും അതിൽ ചെറിയ മാറ്റങ്ങൾ നിർവഹണ ഏജൻസി വരുത്തും. എൽപിജിയെക്കാൾ വിലക്കുറവ്, സിലിണ്ടർ സൂക്ഷിക്കേണ്ട, അപകടസാധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകൾ.